Showing posts with label കവിത. Show all posts
Showing posts with label കവിത. Show all posts

Sunday, October 13, 2013

മറുപുറത്ത് കുറിച്ചിടാന്‍

പറയുവാനൊട്ടുണ്ട്   കാര്യങ്ങള്‍

അല്ല , പറയുവാനല്ല 

മനസ്സിന്റെ  മറുപുറത്ത്  കുറിച്ചിടാന്‍ 

ആയിരം  കാര്യങ്ങളുണ്ട് 

വാക്കുകള്‍  വേണം 

ആയിരം  നാവുള്ള  വാക്കുകള്‍  

കൂടെ  നിര്‍ത്തി  തുയ്ക്കുവാന്‍ 

അരുതെന്ന്  ശാസിയ്ക്കാന്‍   

ചെയ്യെന്ന്  ഗീത  ചൊല്ലുന്ന  വാക്കുകള്‍  

കീറിമുറിയ്ക്കുവാനല്ല 

തൂവല്‍ത്തുമ്പാല്‍  തൊടാന്‍ 

അനഘമാം വാക്കുകള്‍  വേണം 

വാക്കുകള്‍ ,നെടുകെ  പിളര്‍ന്ന  വാക്കുകള്‍ 

ഒരുപുറവും  ഇരുപുറവുമൊപ്പം  കുറിച്ചിടാന്‍ 

വാചാലമാകുന്ന  വാക്കുകള്‍ വേണം 

വളയാതെയൊടിയാതെ വികലമാകാതെ

നേരും നെറിയും തെളിയുന്ന  

ഉയിരാര്‍ന്ന  പൊരുളാര്‍ന്ന വാക്കുകള്‍  വേണം 

മനസ്സു  തുറന്നൊന്നു  കാട്ടുവാന്‍ 

നിറവാര്‍ന്ന പിഴയറ്റ   ഭാഷയാല്‍ 

അര്‍ത്ഥശങ്ക കൂടാതെയുരയ്ക്കുവാന്‍ 

സ്നേഹസിക്തമാം   വാക്കുകള്‍  വേണം 

വാക്കുകള്‍  നിറച്ചാര്‍ത്തണിഞ്ഞീണം 

വാക്കുകള്‍  താളഭേദങ്ങള്‍ തീര്‍ക്കണം 

വാക്കുകള്‍  ചന്ദനം  പോലെ  മണക്കണം  

വാക്കുകള്‍  അമ്മയെ  പോലെ  തലോടണം 

വാക്കുകള്‍  തേന്‍  പോലെ  മധുരീകരിയ്ക്കണം 

വാക്കുകള്‍  

ച്ഛനെ പോലെ  തുണയ്ക്കണം 

ഒരു  താളിലും  പിന്നെ  മറു  താളിലും 

നിറയെ  കുറിയ്ക്കുവാന്‍ 

വാക്കുകള്‍  വരദാനങ്ങളാകണം 

Tuesday, September 10, 2013

ഓർമ്മകളേ ഒരു വാക്ക്




ഓർമ്മകളേ  ഒരു വാക്കു  ചൊല്ലട്ടെ ഞാൻ 
ഓർക്കരുതെന്നു പറഞ്ഞകന്നെങ്കിലും 
ഒരുപാടു പറയുവാനുണ്ടെനിയ്ക്കെന്നാലു 
മൊന്നുമിനിയുരിയാടാതിരിയ്ക്കാം ഞാൻ 
നിങ്ങൾക്കണയാനൊരുക്കിയോരിക്കൂട്  
നിശ്ശൂന്യമായിരിയ്ക്കട്ടെയെന്നെന്നും


അരുമയായെൻ തോളിലേറ്റി നടന്നവ 
ഒരുമയായെൻ തോളണഞ്ഞു ചിരിച്ചവ 
സാദരമെൻ മനസ്സില് പ്രതിഷ്ഠിച്ചവ 
സസ്നേഹമെന്നെ പുണർന്നു  മുകർന്നവ 
ആരവങ്ങൾനിറക്കൂട്ടുകൾ ,നിറവുകൾ 
ആകെയങ്ങുത്സവമാക്കിയ കൂട്ടുകാർ 
സസുഖമെൻ ചുറ്റുമായ്‌ പാറിക്കളിച്ചവ 
സ്വപ്നശലഭങ്ങൾ പോലെ മറഞ്ഞു പോയ്‌ 


വർണ്ണങ്ങൾ വരകളും മാഞ്ഞുപോയെങ്ങനെ 
എവിടെ ഞാനിനിയെന്റെ ചിത്രങ്ങളെഴുതും 
സ്നിഗ്ദ്ധമാ സ്മരണകൾ എന്തിനെന്നറിയാതെ 
വിടപറയാതെയകന്നു പോയെങ്കിലും 
സ്നേഹിച്ചിരുന്നുസ്നേഹമാശിച്ചിരുന്നു ഞാൻ 
വെറുമൊരു പ്രതീക്ഷവെറുതെയോരാശ  
കാലമാ നിനവുകൾ മായ്ച്ചതവസാന 
കാലത്തനായാസയാത്രയ്ക്കു വേണ്ടിയോ  


ഇവിടെത്ര ദൂരം കഴിഞ്ഞെന്നറിയില്ല 
ഇനിയെത്ര ദൂരമുണ്ടെന്നുമറിയില്ല 
ഇതളടരുന്ന ഹൃദയത്തുടിപ്പിനും 
ഇടറുന്ന ചുവടിന്നുമേതുമറിയില്ല
മോഹങ്ങളില്ലാതെ മമതകളില്ലാതെ 
മുക്തമായൊരു മനസ്സുമായ് പോകുവാൻ 
ഇടറാതെ പതറാതെ കണ്ണുകൾ നിറയാതെ 
ഉഴറാതെ സ്വസ്ഥമാ യാത്രയ്ക്കൊരുങ്ങുവാൻ 
പാഥേയമില്ലാതെജന്മബോധം മാത്ര 
മേന്തിടാമാത്മപിണ്ഡാർപ്പണത്തിന്നായി 


ഇപ്പകലറുതിയിൽ സമയമെൻ കാതിൽ 
ഇതാണന്ത്യമാത്രയെന്നു നിമന്ത്രിയ്ക്കേ 
ഒരു നോക്കു  പോലും പരിഭവമില്ലാതെ 
ഒരു വാക്കു  പോലും പരാതി ചൊല്ലാതെ 
ഒടുവിലെ പടവിൽ വന്നെത്തി നിൽക്കുമ്പോൾ 
ഒരു പിൻ വിളിയ്ക്കു ഞാൻ കാതോർക്കുകില്ല 


ഒരു വാക്കിലൊരു നേർത്ത ചിരിയിലൊരു 
വേളയിൽ പ്രിയമായിരുന്നുവോ നിങ്ങൾക്കു  ഞാൻ 
എങ്കിലെന്നാർദ്ര സ്മൃതികളേ നന്ദി 
എന്നമൃതസ്മൃതികളേ നിങ്ങൾക്കു  നന്ദി  
       

Tuesday, August 27, 2013

അഭയം തേടി



കൃഷ്ണാ നിന്നോര്‍മ്മയിലലിയുന്നു മനമിന്നും

തേടുന്നു കൃഷ്ണാ ഞാന്‍ എന്നില്‍ നിന്നെ

വാസന്ത രാവില്‍ നീ വിരല്‍ ചേര്‍ത്തുണര്‍ത്തുന്ന    

പുല്ലാങ്കുഴലുമുറങ്ങിയല്ലോ 

 ന്ത്രികള്‍ പൊട്ടിയ വല്ലകി പോലെ ഞാന്‍

നിന്നോര്‍മ്മയില്‍ ചാഞ്ഞലിഞ്ഞിടുമ്പോള്‍

ഒരു മയില്‍‌പ്പീലി വന്നെന്നിടം കവിളില്‍

മൃദുവായ്ത്തലോടിയകന്നിടുമ്പോള്‍

പിടയുന്ന കണ്ണുകള്‍ നിന്‍ വഴിത്താരയില്‍

തേടിയലഞ്ഞു തളര്‍ന്നു പോയി.

വിജനമാം വീഥിയില്‍ കുസൃതിച്ചിരിയുമാ-

യൊളിയുന്നുമില്ല നീയെന്നു കണ്ടു

ഒളിമങ്ങിയിമതാഴ്ന്നു നനവാര്‍ന്നു മൂകമായ്

വേപഥു   പൂണ്ടങ്ങു തേങ്ങി നിന്നു 



ഒരു കരിമുകിലിന്റെ   കരുണാര്‍ദ്ര  ബിന്ദു വ-

ന്നെന്‍ മിഴിപ്പീലിയില്‍ തങ്ങിടുമ്പോള്‍

അറിയുന്നു ഞാന്‍ ഘനശ്യാമ നിന്നാര്‍ദ്രമാം

മിഴിയിതളെന്നെ തഴുകുന്നതായ്

കനവിലും നിനവിലും നിന്നോര്‍മ്മ സാന്ദ്രമായ്

ഓരോ നിറച്ചാര്‍ത്തണിഞ്ഞിടുമ്പോള്‍

മാധവം വന്നണഞ്ഞെന്നു മലരുകള്‍

പാതി ചിരിച്ചുമൊഴിഞ്ഞിടുമ്പോള്‍

മാനസമൊരു മാത്ര പുളകമണിഞ്ഞതി-

ലുലയുന്നു വനമാലി, പീതാംബരം

നറുചന്ദനത്തെന്നലിന്‍  വിരല്‍ത്തുമ്പുക-

ളെന്നെത്തഴുകിയൊഴുകിടുമ്പോള്‍

അറിയാതെയെന്നുള്ളില്‍ തരളമാമൊരു കോണില്‍

അരുണിമ പടരുന്നതെന്തിനാവോ

മുഗ്ദ്ധസ്വപ്നത്തില്‍ പടര്‍ന്നോരാ കുങ്കുമം

നിന്നംഗരാഗസുഗന്ധമേല്പൂ


സന്ധ്യ മയങ്ങിയ നേരത്തു  ഞാനന്നീ

നീലക്കടമ്പിന്‍ ചുവട്ടില്‍ നില്‍ക്കെ

എന്മുഖം തെല്ലൊന്നുയര്‍ത്തി  നോക്കി, നേര്‍ത്ത

പരിഭവം  ചേര്‍ത്തൊരു  കാളിമ നീ

മന്ദഹാസത്താല്‍ തുടച്ചെടുത്തു,പിന്നെ

പ്രണയാര്‍ദ്രമെന്തെന്തോ കാതിലോതി 

യമുനയില്‍ കുളിരാര്‍ന്നൊരോളങ്ങളില്‍ കാലി-

ളക്കി നാമന്നൊരു കല്പടവില്‍

രാപ്പൂക്കള്‍ പൂത്തൊരുങ്ങുന്നൊരു വേളയില്‍

പറയാതെയെല്ലാം പറഞ്ഞിരുന്നു

നിഴലും നിലാവുമായിട കലരുന്നൊരു

പാര്‍വ്വണം പെയ്യുന്ന യാമിനിയില്‍

ഹൃദയത്തുടിപ്പുകളൊന്നിച്ചു ചേര്‍ന്നൊരു

സുഖദമാം നിമിഷങ്ങളോര്‍മ്മയായി.

ഏകാന്തമായ് നീറുമെന്റെ  ലതാഗൃഹം

വാടിക്കരിഞ്ഞു പാഴായിടുന്നു .


നിന്‍ ശ്യാമമേനി തന്‍ കുളിരൊന്നണിയാതെ

കാളിന്ദി കേഴുന്നു മൂകയായി

മുരളികാനാദമകന്നു  വൃന്ദാവനം

വിജനമായ് തപ്തമായ് നീറിടുമ്പോള്‍

നീലക്കടമ്പിന്റെ പൂക്കളും വാടുമ്പോളക-

താരില്‍ നവനീതമുരുകിടുമ്പോള്‍

അറിയുന്നു കണ്ണാ, വരില്ല നീ, യെങ്കിലും

അകലേയ്ക്കു  നീളുന്നിതെന്റെ  കണ്‍കള്‍

ഒരു മുളന്തണ്ടിന്റെയീണത്തിലൊഴുകാതെ

രാസനൃത്തങ്ങളിലൊന്നിച്ചലിയാതെ

ഹരിചന്ദനത്തിന്റെ ഗന്ധമറിയാതെ

നിന്മൊഴി കേള്‍ക്കാതെ നിന്മുഖം കാണാതെ

ഉള്ളിലും ചുഴലെയും നീ നിറയുമ്പോള്‍ , ഞാ-

നെവിടേയ്ക്കു  പോകുവാനാണ് കണ്ണാ

നിഴല്‍ തന്റെ രൂപത്തെയെന്ന പോല്‍ ,നിന്നെ മറ്റെ -

വിടെയും തേടുവാനില്ലെനിയ്ക്ക്


സ്നിഗ്ദ്ധമീ  മധുരിയ്ക്കുമോര്‍മ്മകള്‍ കൈ വെടിഞ്ഞെ-

ന്നേയ്ക്കുമകലാന്‍ നിനക്കാകുമോ

കൃഷ്ണാനുരാഗിണി ഞാന്‍ നിന്റെയോര്‍മ്മയില്‍ 

ഒരു മാത്ര പിന്‍വിളിയാവുകില്ലേ 

തളരുമെന്നന്തരാത്മാവിലെയുണ്മയ്ക്കൊ-

തുങ്ങുവാന്‍ നീയഭയമരുളുകില്ലേ

ഒരു തീര്‍ത്ഥകണിക പോല്‍ നിന്നിലലിയുവാനി-

ത്തിരിപ്പൂ പോലെ കാല്‍കളില്‍ വീഴുവാന്‍

നിന്നില്‍ ലയിയ്ക്കുവാന്‍ വെമ്പുന്നോരാത്മാവ്

കാത്തിരിയ്ക്കുന്നുണ്ടിവിടെ നിത്യം

കൃഷ്ണാ നിന്നോര്‍മ്മയിലലിയുന്നു  മാനസം

തേടുന്നു കൃഷ്ണാ ഞാന്‍ എന്നില്‍ നിന്നെ


ഒരു കണ്ണുനീര്‍ത്തുള്ളി പോലും പൊഴിയ്ക്കാതെ

മനമൊരു വേളയിടറാതെയും

ഓരോ നിമിഷവും നിന്നിലേയ്ക്കര്‍പ്പിച്ചു

കാത്തിരിയ്ക്കുമ്പോളറിയുന്നു ഞാന്‍

ജന്മാന്തരങ്ങള്‍ക്കുമപ്പുറത്തൊരു  സുകൃത

ബന്ധുര നിമിഷത്തില്‍ നീയണയും

അവസാന നാദമായ്, സ്പര്‍ശമായ്, സ്പന്ദമായ്

നിന്നിലെന്നാത്മാവലിഞ്ഞു ചേരും

അണയാതെ ഞാനെന്റെയാത്മാവില്‍ സൂക്ഷിച്ച

നിറദീപം നിന്നിലണഞ്ഞിടുമ്പോള്‍

അന്നെന്റെ രാഗം സഫലമാകും, കൃഷ്ണാ

താന്തമീ ജന്മം സഫലമാകും.





Tuesday, April 30, 2013

ഇനി തരാനുള്ളത്‌




വരിക തോഴരേ വേഗം വരിക

സമയമില്ലിനി യാത്ര തീരാറായ്

വരിക ചുറ്റും പടര്‍ന്നു നിന്നീടുക

നിറയെ പൂത്തു വിടര്‍ന്നു നിന്നീടുക

അന്തിയായിനി ഇരുളു വീഴുംമുമ്പേ

ഇത്തിരി നേരമീദൂരമൊന്നിയ്ക്കാം

ഉണ്ടു  കണ്മുന്നിലുല്ലസിയ്ക്കുന്നു

മുഗ്ദ്ധമായി സുഗന്ധിയാം പൂക്കള്‍

എന്തുമെല്ലാതുമേകി ഞാനെന്നും

എന്റെതെന്നു നിനച്ചൊരു പൂക്കള്‍

സ്നേഹഗന്ധിയെന്നോര്‍ത്തു പോയ് പക്ഷെ

കേവലം വിഷപുഷ്പങ്ങളത്രേ

ഉള്ളതേറെ കൊടുത്തുപോയെന്നിട്ടും

പിന്നെ വീണ്ടും കവര്‍ന്നതുമില്ലയോ

ഒന്നുമേകുവാനില്ലിനി കൈകളില്‍

നിസ്വരല്ലല്ലോ പിന്നെന്തിനേകുന്നു

എന്നിലൊന്നിനി മാത്രമായ് ശേഷിപ്പൂ

ഏറ്റുവാങ്ങുവാനാരുമില്ലാത്തൊരു

വ്യര്‍ത്ഥമെങ്കിലും ഞാന്‍ കാത്തുവെച്ചൊരു

കേവലം സ്നേഹലീനമാം മാനസം

പകരുവേനിനി തേനായി നിങ്ങളില്‍

വരിക പൂക്കളായ് ചുറ്റും നിരക്കൂ

എന്തിനു വേണ്ടി വന്നുവെന്നോതാതെ

എന്തിനേ കാത്തുനില്പുവെന്നോതാതെ

എന്തിനോ വേണ്ടി പൂത്തൊരീ പൂക്കളില്‍

എന്‍റെ പാട്ടിന്റെ തേന്‍ നിറയ്ക്കട്ടെ

മുറുകിനില്‍ക്കുമീ തന്ത്രികള്‍ പൊട്ടാന്‍

ശാന്തമൂകമാമേകമാത്രയേ വേണ്ടൂ

ഇത്തിരി നേരമേയുള്ളൂവെങ്കിലും       

ഇത്തിരി ദൂരം മാത്രമാണെങ്കിലും

ഇടറിനീങ്ങുന്ന ചോടൊന്നു മാത്രം 

പിടയുമീ ചുടുവീര്‍പ്പൊന്നു മാത്രം

നോവുണങ്ങാത്ത യാത്രയില്‍ ശേഷിയ്ക്കെ

ശാന്തിമന്ത്രമോതിയാ മാത്രയിങ്ങെത്തേ 

മാനസം വാര്‍ന്നൊഴുക്കട്ടെ ശേഷിയ്ക്കു-

മിറ്റു തേനെന്‍റെ തോഴരേ നിങ്ങളില്‍