Tuesday, May 14, 2013


വാഗ്ദേവീസ്തുതി 
                                         
                                          രാഗം : രീതിഗൌള 
                                          താളം : മിശ്രചാപ്പ്                                                                          

(താഴെ കൊടുത്തിരിയ്ക്കുന്ന ലിങ്കില്‍ ക്ലിക്ക് ചെയ്‌താല്‍ ഗാനം കേള്‍ക്കാം )


പല്ലവി
വാണീദേവി നിന്‍  വരവീണയിലെ 

മധുരസ്വരങ്ങള്‍   നിറയ്ക്കുകെന്നില്‍

സ്വച്ഛമാം ചിത്തത്തിലറിവായുയിരാര്‍ന്നു 

സ്വച്ഛന്ദമായ് നീ വളരുകെന്നും 

അനുപല്ലവി
ഒരു  സുധാബിന്ദുവായ് നീയാത്മാവില്‍  നിപതിയ്ക്കേ 

മായാമോഹങ്ങളകലേണം                        (2)

അറിവിന്റെ  നാളമായാത്മാവില്‍ തെളിയേണം

ജ്വാലയായാളിപ്പടരേണം                          (2)

വാണീദേവി..............

ചരണം 1
ജ്ഞാനത്തിന്‍  ഗഗനാന്തരാളത്തിന്‍  ഗഹനത

യിങ്കല്‍ നീയെന്നും  നയിയ്ക്കുകെന്നെ       (2)

അറിവിന്‍  നിറവായി കനിവിന്‍  നനവായി

നന്മതന്നുണ്മയായ്  നീ നിറയൂ     (2)

ചരണം 2
നിത്യോപാസിതയായ്  നീയെന്‍  മാനസ

സരസീരുഹത്തിലിരുന്നരുളുകെന്നും (2)

സാരസ്വതാമൃതവരദാനമെന്റെ 

സഹസ്രാരപദ്മത്തില്‍  മധുവാകണം (2)

ചരണം 3
നല്ല  വാക്കായ്  നാവില്‍  സ്നേഹമായ് ചിത്തത്തില്‍ 

കരുണയായ്  ചെയ്തിയില്‍  നീയണയൂ 

അക്ഷരമായെന്നില്‍ നിറേയണം

അക്ഷയമായെന്നും  വിളങ്ങേണം

 ചരണം 4
 ഒരു നെയ്ത്തിരിയായെരിഞ്ഞടങ്ങുമ്പോള്‍

കച്ഛപീ നാദ ചൈതന്യമേകൂ

ആപാതമധുരം നാദനിര്‍ത്ധരിയില്‍

ആലോചനാമൃതമാകട്ടെ വാക്കുകള്‍ 

അജ്ഞാനതിമിരത്തില്‍ നിന്നു നീയെന്നും   

ജ്ഞാനജ്യോതിസ്സിലേയ്ക്കു നയിയ്ക്കുകെന്നെ

വാണീദേവി..............
                                                                                        
                                               രചന : സുജയ

                                               സംഗീതം ,ആലാപനം  : കോമളം ഗോപാലകൃഷ്ണന്‍

Saturday, May 11, 2013

വിഷു



                  
                                            

                                            ( കുട്ടിക്കവിത )


പൊന്‍നാണ്യങ്ങള്‍  വാരിച്ചൊരിഞ്ഞു മഞ്ഞക്കണിക്കൊന്ന

പൊന്‍വെയിലെങ്ങും പരന്നു കിടപ്പുണ്ടെത്തീ  മേടമാസം

പൊൽക്കണി കാണണം കൈനീട്ടം വാങ്ങണം പായസം വേണം പിന്നെ

കണ്ണും കാതും കുളിര്‍ക്കണം കൊഞ്ചുന്നു പുഞ്ചിരിപ്പൂക്കളെല്ലാം

പൂത്തിരി മാലകള്‍ പൂക്കണ്ണു മെല്ലെത്തുറന്നു ചിരിയ്ക്കുന്നു

മത്താപ്പൂവിന്റെ പൂമുഖം മിന്നുന്നു നക്ഷത്രം പോലെ

താഴെ തറയില്‍ കൈകൊട്ടിച്ചിരിച്ചോടി നീളെ നിലച്ചക്രം

പൂക്കുറ്റി പെട്ടെന്നു മാനം നോക്കി പൊട്ടിച്ചിരിച്ചല്ലോ

ഓലപ്പടക്കം ഞെട്ടിത്തെറിച്ചെങ്ങും പൊട്ടിവീണപ്പോഴോ

മാലപ്പടക്കം നിര്‍ത്താതെ തിമര്‍ത്തു ഞാനല്ലേ കേമന്‍

ഞാനൊന്നു മാനം തൊട്ടു വരാമെന്നു ചൊല്ലിയുയർന്നു വാണം 

കമ്പിത്തിരികള്‍  തങ്ങളില്‍ തൊട്ടിതാ മിന്നിച്ചിതറുന്നു

മാനത്തു  നീളെ പല വര്‍ണ്ണങ്ങള്‍  ചിന്നിയമിട്ടു പൊട്ടി

പൊന്നും പഴങ്ങളും വാല്‍ക്കണ്ണാടിയും കൊന്നപ്പൂവുകളും

പൊന്‍വെള്ളരിയു, മരിയും, കോടിയുമായു, ണ്ണിക്കണ്ണനിതാ

നൽക്കണി  നല്‍കി നമ്മളെയെന്നും കാത്തരുളീടുന്നു

കുട്ടികള്‍  കൈ നിറയെ കൈനീട്ടം വാങ്ങി ചിരിയ്ക്കുമ്പോള്‍

നല്ലൊരു സദ്യയൊരുങ്ങുന്നകത്തെ, ങ്ങുമെല്ലാര്‍ക്കും സന്തോഷം  

Friday, May 10, 2013

ഉണ്ണിയും കണ്ണനും



       (കുട്ടിക്കവിത)



ഉണ്ണീ  ഉണ്ണീ  പൊന്നുണ്ണീ

എന്നുണ്ണിയ്ക്കെന്തു വേണമിപ്പോള്‍

 ഉണ്ണീടെ നെറ്റിയിലുമ്മ വേണം

അമ്മ തരാലോ പൊന്നുമ്മ

പൊന്നുണ്ണിയ്ക്കിനിയെന്തു വേണം 

നെയ്യും കൂട്ടീട്ടു മാമു വേണം

ഊണു കഴിഞ്ഞിട്ടെന്തു ചെയ്യും

അമ്മ മടിയില്‍ ചായുറങ്ങും

ഉറങ്ങിയെയെണീറ്റിട്ടെന്തു വേണം

കുമ്പ നിറയെ പാലു വേണം 

പാലു കുടിച്ചിട്ടെന്തു വേണം

ഉണ്ണിയ്ക്ക്  നെയ്യപ്പം തിന്നേണം

ആരുണ്ടാക്കും നെയ്യപ്പം

മുത്തശ്ശിയുണ്ടാക്കും നെയ്യപ്പം

നെയ്യപ്പം തിന്നിട്ടെന്തു ചെയ്യും

പാടത്ത്  കിളികളെ കാണേണം

ആരുടെ കൂടെ പോകുമുണ്ണീ

മുത്തശ്ശന്‍  പാടത്ത്  കൊണ്ടുപോകും

പിന്നെയെന്നുണ്ണിയ്ക്കെന്തു വേണം

നന്നായി മുങ്ങിക്കുളിയ്ക്കേണം

ആര്  കുളിപ്പിയ്ക്കുമെന്നുണ്ണിയെ

അച്ഛന്‍  തന്നെ കുളിപ്പിയ്ക്കും

മുങ്ങിക്കുളിച്ചിട്ടെന്തു ചെയ്യും

കുളി കഴിഞ്ഞമ്പലത്തില്‍  പോണം

അമ്പലത്തില്‍  പോയിട്ടെന്തു ചെയ്യും

ഉണ്ണിക്കണ്ണനെ കാണുമല്ലോ

ഉണ്ണിക്കണ്ണനെ കാണുമെന്നോ

ആരാണുണ്ണിയീ ഉണ്ണിക്കണ്ണന്‍ 

പീലി മുടിയില്‍ , കൈയിലോടക്കുഴല്‍

മഞ്ഞപ്പട്ടുടുപ്പുണ്ടല്ലോ

പാലു  കുടിക്കും വെണ്ണയും തിന്നും

അമ്പാട്ടിയാണീയുണ്ണിക്കണ്ണന്‍ 

ഉണ്ണിക്കണ്ണനോടെന്തു ചൊല്ലും

ഉണ്ണിയെ.................................

കണ്ണനാക്കേണമേ എന്നു  ചൊല്ലും !